ചെന്നൈ: തമിഴ്നാട്ടിൽ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി ഏഴംഗ സമിതി രൂപവത്കരിച്ച് ഡിഎംകെ. ടി.ആർ. ബാലു ആണ് സമിതി അധ്യക്ഷൻ. സഖ്യകക്ഷികളുമായുള്ള ചർച്ച നാളെ ആരംഭിക്കുമെന്നാണു റിപ്പോർട്ട്.
ഡിഎംകെ സഖ്യത്തിലെത്തിയ ഡിഎംഡികെയ്ക്ക് കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് നല്കിയേക്കും. 2021ൽ കോൺഗ്രസിന് 25 സീറ്റാണു നല്കിയത്. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിൻ അധികാരം നിലനിർത്തുമെന്നു പനീർശെൽവം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇതിനിടെ, തമിഴ്നാട്ടിൽ കൂട്ടുകക്ഷി സർക്കാരിനു യാതൊരു സാധ്യതയുമില്ലെന്നും വൻ ഭൂരിപക്ഷത്തോടെ ഡിഎംകെ അധികാരം നിലനിർത്തുമെന്നും എംഡിഎംകെ നേതാവ് വൈകോ പറഞ്ഞു.